Saturday, April 2, 2011

ഗുല്‍മോഹര്‍..

മീന മാസത്തിലെ കത്തുന്ന വെയില്‍. ഇലകള്‍ പൊഴിഞ്ഞ ഗുല്‍മോഹറിന്റെ ചില്ലകളെ നോക്കി സൂര്യന്‍ ചിരിച്ചു. താഴെ വീണുടഞ്ഞ പൂക്കള്‍ ചുവന്ന പരവതാനി വിരിച്ചു. ചിതലരിച്ച ആ പഴയ തറവാട്ടു വീട്ടില്‍ അവര്‍ തനിച്ചായിരുന്നു.ഉത്തരത്തില്‍ നിന്നുമുതിരുന്ന മരപൊടികള്‍ തുടച്ചു കൊണ്ടവര്‍ പരസ്പരം നോക്കി നിന്നു. ഏകാന്തതയുടെ,വിരസതയുടെ നാളുകള്‍. പത്രക്കാരന്റെയോ പാല്‍ക്കാരിയുടെയോ മണിയടിയായിരിക്കണം ചിലപ്പോളെങ്കിലും അവരുടെ മൌനത്തെ മുറിക്കുന്നത്. ആര്‍ദ്രമായ അവളുടെ കണ്ണുകളിലേക്കു നോക്കി, ചുളിവുകള്‍ വീണ കവിള്‍ തടത്തിലൊന്നു തലോടി പകലുകളെ ഇല്ലാതാക്കുകയായിരുന്നു അയാള്‍. ഇരുട്ട് നിറഞ്ഞ രാത്രികളെ അയാള്‍ വല്ലാതെ സ്നേഹിക്കുന്നു.

എന്നാല്‍ അവളങ്ങിനെയല്ല , പ്രതീക്ഷകളുടെ ഒരു മിന്നലാട്ടം എന്നുമവളുടെ കണ്ണുകളില്‍ ഉണ്ടാകാറുണ്ട്. ദൂര നാട്ടില്‍ നിന്നും ഓണമുണ്ണാനെത്തുന്ന മക്കളും ചെറുമക്കളും.. അവരുടെ ആരവങ്ങള്‍ ആഘോഷങ്ങളായി മാറുന്നത്.പടര്‍ന്നു പന്തലിച്ച മുറ്റത്തെ മാവില്‍ ഊഞ്ഞാല് കെട്ടിയതായി, തിരുവാതിര കളമൊരുക്കുന്നതായി. അങ്ങിനെ പലതും അവളുടെ സ്വപ്നങ്ങള്‍ക്ക് നിറം പകരുന്നതായി തോന്നിയിട്ടുണ്ട്. വായിച്ചു തീര്‍ന്ന പുസ്തകത്തിലെ ചില വരികള്‍ നമ്മെ എന്നും വെട്ടയാടറില്ലേ..അത് പോലെ കണക്കാക്കിയാല്‍ പോരെ അതായിരുന്നു അയാളുടെ വാദം..

രണ്ടു മക്കള്‍.ഒരാണും ഒരു പെണ്ണും.സന്തോഷത്തിന്റെതായ നാളുകള്‍. അലമാരയില്‍ കിടന്ന കുഞ്ഞുടുപ്പുകള്‍ നോക്കി ഗതകാലത്തെ ഓര്‍മയില്‍ കൊണ്ട് വരികയായിരുന്നു അവള്‍. മുറ്റത്തെ തുളസിത്തറയില്‍ നിന്നും ഒരു തുളസി നാമ്പെടുത്തു വെറുതെ ചവച്ചു കൊണ്ടയാള്‍ അവളുടെ വാക്കുകള്‍ക്കായി ചെവി കൊടുത്തു. കുഞ്ഞുടുപ്പുകള്‍ ഓരോന്നായി മാറ്റി വെച്ചുകൊണ്ട് അവള്‍ ആവേശത്തോടെ മക്കളുടെ വളര്‍ച്ചകള്‍ ഓര്‍ത്തെടുത്തു. മുഖത്തു സന്തോഷം അലതല്ലുകയാണ്.പോടീ തട്ടിയെടുത്ത കുറ്റിപെന്സിലുകളും പഴയ പുസ്തക കെട്ടുകളുമെടുത്ത് ഉമ്മ വെച്ചു കൊണ്ടവള്‍ മക്കളുടെ മണമാസ്വദിക്കുകയായിരുന്നു. കണ്ണുകളിലെ തിളക്കവും തുടുത്ത മുഖവും വിവാഹത്തിന്റെ ആദ്യ നാളുകളെയാണ് അയാളെ ഒര്മപെടുത്തിയത്.. മക്കളിലാരുടെയെങ്കിലും ഫോണ്‍ വന്നായിരുന്നോ..?വെറുതെ ചോദിച്ചതാണെങ്കിലും ഒരു അബദ്ധമായി പോയത്. അവളുടെ കണ്ണുകള്‍ നിറഞ്ഞു. മുറ്റത്ത് വീണു കിടക്കുന്ന ഗുല്‍മോഹറിന്റെ പൂക്കളെ നോക്കി നീശബ്ദയായി അവളേറെ നേരമിരുന്നു.ഒന്നും പറയാതെ.. അയാളുടെ കൈ ബലമായി പിടിച്ചു കൊണ്ടവള്‍ തുടര്‍ന്നു..

വെറുതെ, വെറുതെ ഒന്നാശിചു പോയതാ.ഒറ്റപെടലിന്റെ,വിരസതയുടെ നാളുകള്‍, നടന്നു തീര്‍ക്കാന്‍ പറ്റാത്ത വഴികള്‍... അവളുടെ കൈകള്‍ നെഞ്ചോട്‌ ചേര്‍ത്ത് പിടിച്ചു കൊണ്ടയാള്‍ ആശ്വസിപ്പിച്ചു . നോക്കൂ ... ഉയരങ്ങളിലേക്ക് പറക്കാന്‍ ആയാസപെടുന്ന ആ കിളികുഞ്ഞുങ്ങളെ, ഇര തേടുന്നതിനായി അവര്‍ താണ്ടുന്ന ദൂരങ്ങള്‍. അങ്ങിനെ ചിന്തിച്ചാല്‍ പോരെ നമുക്കും. നിലത്തു വീണു കിടക്കുന്ന ആ പൂക്കളെ പോലെ ഒരിക്കല്‍ നമ്മളും വീഴില്ലേ, അന്നുതീരില്ലേ നമ്മുടെ എല്ലാ സന്തോഷങ്ങളും ദുഖങ്ങളും.

No comments:

Post a Comment